Saturday 5 November 2022

അമ്മമാർ അലിഞ്ഞ് അപ്രത്യക്ഷരാകുമ്പോൾ

ബൈബിളിൽ,  മോശ കഴിഞ്ഞ് ജോഷ്വ, പിന്നെ ന്യായാധിപന്മാർ, പിന്നെ ആരുപോരും ഇല്ലാത്ത അവസ്ഥ.  


ഞങ്ങളുടെ  ഒക്കെ അമ്മമാർ പയ്യെ പയ്യെ അലിഞ്ഞലിഞ്ഞു ഇല്ലാതാവുകയാണ്.  പ്രബലരായ ന്യായാധിപന്മാരുടെ കാലം പോലെ. ഈ വൃത്തത്തിലെ അമ്മമാർ - എൻറെ 'അമ്മ, വെച്ചൂരെ  കുഞ്ഞമ്മ, തൈക്കാട്ടുശ്ശേരിയിലെ അമ്മായി... ഏകദേശം ഒരേ  തലമുറയിൽ പെട്ട ആളുകൾ - എല്ലാവരും ഏകദേശം ഒരേ വർഷങ്ങൾ ഈ ഭൂമിയിൽ നടന്നു.  എല്ലാവരും  അവരുടെ അമ്മയേക്കാൾ കൂടുതൽ വർഷം ജീവിച്ചു. 

അമ്മച്ചിയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു വിടവാങ്ങൽ ഏറ്റു  വാങ്ങിയത് - 6 വർഷത്തോളം നീണ്ട ഒരു ചേതനയില്ലാത്ത ജീവിതം. അല്ലാത്ത പക്ഷം,  ഉന്നത ഊർജ്ജ തലം നില നിർത്തിയിരുന്ന  ഒരു ആളായിരുന്നു. കുഞ്ഞമ്മയ്ക്ക് അവസാനത്തെ ഒരു വർഷം  പുതിയ അസുഖങ്ങളുടെ  കാലമായിരുന്നു. പക്ഷെ കിടന്നു പോയില്ല, ഓർമ്മയും  നിലനിന്നു.  ക്ലേശങ്ങൾ അധികരിക്കുന്നതിനു മുൻപേ യാത്രയായി.  സന്തോഷം - സജീവ് മുൻകൈ എടുത്ത് ആ അമ്മച്ചിയെ വിമാനത്തിലും ഒന്ന് യാത്ര ചെയ്യിച്ചു എന്നതാണ്. 
ഇവരൊക്കെ, ഒരു ക്രമം പാലിച്ചാണ് പോകുന്നത്.  ക്രമം ഒക്കെ തെറ്റിച്ച് മുൻപേ ഓടിയ തങ്കമ്മ (മേരിക്കുട്ടി ടീച്ചർ), അമ്മയേക്കാൾ ഒരു ചേച്ചി ആയി നിന്നിരുന്നു. ഞങ്ങൾ ഒക്കെയും (തങ്കമ്മ) ചേച്ചി എന്ന് തന്നെയാണ്‌  വിളിച്ചിരുന്നതും. 'അമ്മ സഹോദരിമാരിൽ ഏറ്റവും അഭ്യസ്‌തവിദ്യയും ഒരു കരിയർ ഒക്കെ  സ്വന്തമാക്കി, സ്‌കൂൾ പ്രധാനാധ്യാപിക ആയിരിക്കെ തന്നെ യാത്രയായ തങ്കമ്മ ആന്റി (ചേച്ചി) - പൊട്ടിചിരിയുടെയും, അവസാന കാലങ്ങളിലെ തീവ്രമായ വേദനയുടെയും ഉടമ. 

സൗമ്യ സ്നേഹത്തിൻറെ ഒരു കാണപ്പെട്ട രൂപമായിരുന്നു അമ്മായി! 

ചെറിയ പുഞ്ചിരിയോടെയേ അമ്മായിയെ കാണാനായിട്ടുള്ളൂ. 
എല്ലാ മക്കളും അവരുടെ മക്കളും ദൈവാനുഗ്രഹത്താൽ അനുഗൃഹീതരായി ജീവിക്കുന്നത് കാണാൻ ഇട വന്നു എന്നതിൽ നന്ദി പറയാം. 6 പതിറ്റാണ്ടുകൾക്ക് അപ്പുറം വല്ലിച്ചായൻറെ കൂടെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ഉണ്ടായി എന്നതും വലിയ കൃപ. 
ഈ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അമ്മായി അനുഭവിച്ച ശാരീരിക അസുഖങ്ങളിൽ കുടുംബം മുഴുവനും വളരെ ശുഷ്കാന്തിയോടും സ്നേഹത്തോടും കൂടെ ശുശ്രൂഷിച്ചത് ഏവർക്കും ഒരു മാതൃകയായി എന്നതും ഓർക്കുന്നു.  ഏറ്റവും ആശ്വസിപ്പിക്കുന്ന കാര്യം, ഈ പ്രായം വരെയും നല്ല ഓർമ്മയോടും  ശയ്യാവലംബി ആകാതെയും അമ്മായി കടന്നു പോയി എന്നതാണ്.  
ജീവിതത്തിൽ മക്കളാൽ കരുത്തപ്പെടുക മാത്രമല്ല, ഈ വിശാല  ലോകത്തിന്റെ പല ഭാഗങ്ങളും അവരുടെ വളർച്ച മൂലം കാണാനും  ഇട വന്നു, എന്നതും വലിയ  സൗഭാഗ്യം.  വിശുദ്ധ നാടും ആ അനുഭവത്തിന്റെ പട്ടികയിൽ വരും. ദൈവാനുഗ്രഹം.  
ദൈവം സ്നേഹമാകുന്ന എന്ന വിശ്വാസം കുടുംബത്തിന്സ അനുഭവമാക്കുന്ന വലിയ ദൈവവിളി വളരെ തന്മയത്തോടെ അമ്മായി നിറവേറ്റി. (മറ്റ് അമ്മച്ചിമാരും അതിൽ പാളിയില്ല). സമാധാനത്തിന്റെ ദൈവം നമ്മെ എല്ലാവരെയും, പ്രത്യേകിച്ച് ഈ വേർപാട് ഏറ്റവും വിഷമിപ്പിക്കുന്ന വെല്ലിച്ചായനെയും ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. 
ദിവ്യ ബലി അമ്മായിയുടെ പ്രത്യേക സ്മരണയിൽ അർപ്പിച്ചു  

വലിയ അമ്മമാരുടെ കാലം കഴിയുന്നു.  ഇനിയുള്ള രണ്ട് പേർ, കുറച്ച് കൂടി വ്യത്യസ്തമായ  ഒരു തലമുറയിലെ ആളുകൾ ആണ്.  അവർ ഇപ്പോഴും വലിയമ്മമാർ ആകാതെ, കുഞ്ഞ് അമ്മമാർ ആയി ഇരിക്കുന്നു.  അങ്ങനെ ഇനിയും ഏറെക്കാലം  ഇരിക്കട്ടെ എന്ന്  ആഗ്രഹിക്കുന്നു. 

 ചേച്ചിമാർ, അമ്മമാരും, അമ്മമ്മമാരും  ആയിക്കഴിഞ്ഞു. ജോലി ചെയ്തും, വീട് നയിച്ചും, മക്കൾ ആരും കൂടെയില്ലാതെ പൂച്ചെടികളും, നടുതലയുമൊക്ക വളർത്തിയും വാട്സ്ആപ്പിൽ എന്നും കണ്ടും കേട്ടും  വയസ്സാകാതിരിക്കുന്നു. അങ്ങനെ തുടരട്ടെ! 


<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1063872419019978"
     crossorigin="anonymous"></script>

No comments:

Post a Comment