Saturday 12 October 2024

Importance of being Baby at Rajagiri


രാജഗിരിയുടെ ബേബി(ചേട്ടൻ)മാർ  

ബേബി ചേട്ടനെ കൊച്ചിക്കാർ CMIക്കാർ  ആരാണ് അറിയാത്തത് ? എല്ലാരും തന്നെ അറിയും. വിശാലമായ 22 ഏക്കറിൽ ഒരു നിഴലായി നീങ്ങുന്ന - ഏറെ ജീവികൾക്ക് താങ്ങും, മറ്റേതാനും ജീവികൾക്ക് തേങ്ങലും ഏകി - വലിയ ബഹളമില്ലാതെ നിറഞ്ഞാടുന്ന നിഴൽ.  

രണ്ടു നൂറ്റാണ്ടുകളിലെ അനേക ദശാബ്ദങ്ങൾ നീണ്ട നിശ്ശബ്ദ സേവനത്തിന്റെ കണ്ണികളിൽ അവസാനത്തതായിരിക്കും ബേബി ചേട്ടൻ -  അപ്രകാരമുള്ള മറ്റു രാജഗിരി മനുഷ്യർ (Rajagiri Men) എൻറെ പരിമിതമായ ഗണനയിൽ, വടക്കു ഭാഗത്തായി driver ജോസ് ചേട്ടനും,  മർമ്മാണി മൂത്ത്  സർവാണിയായ മരക്കാറും, തെക്കു വശത്ത് സ്വല്പം കൂടെ ഒച്ചയോടു കൂടി സേവിയർ സാറും, പൗലോസ് ചേട്ടനും.  ജോസ് ചേട്ടനും, മരക്കാറും കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. 

അപൂർവ്വമായിത്തീർന്ന കളമശ്ശേരി സന്ദര്ശനങ്ങളിൽ ഒന്ന് കയറി ഇറങ്ങുന്ന വീടായിരുന്നു ജോസ് ചേട്ടൻറ്റേത് - അവിടെ നിന്ന് തന്നെ അന്വേഷിക്കാമായിരുന്ന ബേബി ചേട്ടൻറെ  വീടും. ബേബി ചേട്ടൻ കാമ്പസിൽ തുടർന്നിരുന്നതു കൊണ്ട് അവിടെ അന്വേഷിക്കേണ്ട കാര്യം ഇല്ലായിരുന്നു.  ഈ 75 വയസ്സിലെ 65 വർഷവും ബേബി ചേട്ടൻ കളമശ്ശേരി രാജഗിരി ആശ്രമത്തിൻറെ സേവനത്തിൽ ആയിരുന്നു. ഒരു അത്യപൂർവ്വമായ സേവനചരിത്രം.  ആശ്രമത്തിൻറെ ആശ്രിതൻ ബേബിച്ചേട്ടനോ, അതോ ബേബിച്ചേട്ടൻറെ ആശ്രിതർ ആശ്രമവും അതിനോട് ബന്ധപ്പെട്ട എല്ലാവരുമോ എന്ന് സംശയം.  നിഴലത്തുള്ള മറ്റൊരു മുഖമായിരുന്നു മരക്കാർ. ആശ്രമം തന്നെ തുടങ്ങുന്നതിന് മുൻപ് ആ വളപ്പിൽ വന്നു ചേർന്നവരാണവർ ഇരുവരും. 

ബേബിച്ചേട്ടൻറെ  വിരുത് ഇത്ര പ്രായമായിട്ടും ബേബിയായി ഇരിക്കുന്നു എന്നത് തന്നെ.  ഒരു ബേബിയായി ഇവിടെയെത്തി - 57 വർഷങ്ങൾക്ക് ശേഷവും പേരിൽ മാത്രമല്ല, പെരുമാറ്റത്തിലും -  ഒരു ശിശുസഹജമായ നിഷ്കപടമായ - പടം ആവശ്യമില്ലാത്ത ഇടപെടലുകൾ. 

ഈ 57ൻറെ കണക്ക് എങ്ങിനെയാണ് എന്നറിയില്ല. ബേബിച്ചേട്ടൻറെ ഭാഷ്യം അനുസരിച്ച് 10 വയസ്സിൽ അപ്പൻറെ കൂടെ എത്തിയതാണ്.  അപ്പൻ ഉതുപ്പ് ചേട്ടൻ ചുണങ്ങുവേലിയിലെ തേവര ആശ്രമം വക റബ്ബർ തോട്ടത്തിൻറെ നടത്തിപ്പുകാരൻ ആയിരുന്നു. അരീക്കുഴ പാലക്കീഴിൽ വീട്ടിൽ നിന്ന്  അപ്പൻറെ കൂടെ ഇറങ്ങുമ്പോൾ അക്ഷരജ്ഞാനം പോലുമില്ല.  സ്‌കൂളിൽ പോയിട്ടില്ല.  അക്ഷര കാര്യം അവ്വിധം തന്നെയെങ്കിലും, മറ്റ് നിരവധി കാര്യങ്ങൾ കണ്ടും കേട്ടും നേടിയിരിക്കുന്നു. 4 മാസക്കാലം തേവരയിൽ സഹായിയായിക്കഴിഞ്ഞപ്പോൾ, സാലസ് അച്ചൻ പറഞ്ഞു: കളമശ്ശേരിയിൽ സ്ഥലം വാങ്ങിയിട്ടുണ്ട്.  നീ അങ്ങോട്ട് വാ. അച്ചൻറെ പ്രസിദ്ധമായ അമേരിക്കൻ (?) ഫിയറ്റ് കാറിൽ തന്നെ കളമശ്ശേരിയിൽ എത്തി.  ഇന്നത്തെ രാജഗിരിക്കാർക്ക് ചിന്തിക്കാൻ ആവാത്ത സ്ഥലം. കാട് തന്നെ.  S.P. ലൂയിസിൻറെ (ലൂയിസ് സായ്‌വ്) കയ്യിൽനിന്നും ഏകദേശം 60 ക. ഒരു സെന്റിന് കൊടുത്താണ് ഈ ഭൂമി കൈവശമാക്കിയത് അത്രേ!   ഈ ഇരുപതോളം ഏക്കറിൽ 22 കുടികിടപ്പുകാർ ഉണ്ടായിരുന്നു.  പറമ്പു തരാം -  കുടി ഒഴിപ്പിക്കൽ അച്ചന്മാരുടെ കാര്യം എന്നായിരുന്നത്രെ സായ്‌വിൻറെ വയ്പ്പ്. പല മാർഗ്ഗങ്ങൾ അവലംബിച്ച്, വിവിധ ജാതി മതസ്ഥരായ എല്ലാവരെയും പറമ്പിൽ നിന്നും ഒഴിപ്പിച്ചു. ഏകദേശം അഞ്ച് ഏക്കർ കൈവശം വച്ചിരുന്ന ഒരു ക്രൈസ്‌തവ കുടുംബത്തെ ഒഴിപ്പിക്കൽ ആയിരുന്നു ഏറ്റം ശ്രമകരം. പലവിധ സഹായങ്ങൾ ചെയ്തും മറ്റുമാണ് അവരെയൊക്കെ ഒഴിപ്പിച്ചത്. 

പിന്നെ തെളിക്കലായിരുന്നു അടുത്ത ഘട്ടം - കയറിച്ചെല്ലാൻ ഒരു വഴിപോലും  ഇല്ല. കാട്ടിനുള്ളിലെ ഒരു ഒറ്റയടി പാത മാത്രം. കുറുക്കൻ, പാമ്പുകൾ - യഥേഷ്ടം. ഒറ്റപ്പെട്ട ചില പ്രതിഷ്ഠകളും ഉണ്ട്.  വന്മരങ്ങളും, പ്ലാവും ഒക്കെയുണ്ട്.  അവയൊക്കെ തെളിക്കണം. 

വന്ന് അധിക നാൾ കഴിയുന്നതിനു മുൻപേ തന്നെ തുടങ്ങിയതാണ് പന്നി വളർത്തൽ - തേവര നിന്നും അഞ്ചെട്ട് കുഞ്ഞുങ്ങളെ കൊണ്ടുവന്ന് തുടങ്ങിയ ഭക്ഷ്യോത്പാദന യജ്ഞം ഇടക്കൊരു ഘട്ടം ഒഴിച്ച് ഇന്ന് വരെ തുടരുന്നു.  ആശ്രമം വളപ്പിലെ മൃഗങ്ങൾ, മരങ്ങൾ - അവയായിരുന്നു ബേബി ചേട്ടൻറെ മുഖ്യ പ്രവർത്തന മേഖല. നടാനും, നന്നാക്കാനും, പോറ്റാനും, പൊതിക്കാനും, അറക്കാനും, മുറിക്കാനും, കയറാനും, ഇറങ്ങാനും, വെട്ടാനും, കെട്ടാനും എല്ലാം ബേബി ചേട്ടൻ - കയ്യും, കാലും ആയുധമാക്കിയും, ആധുനികവും പാരമ്പരാഗതവുമായ ആയുധങ്ങൾ - യന്ത്രങ്ങൾ ഉപയോഗിച്ചും തന്ത്രങ്ങൾ പയറ്റിയും  - 6 ദശകങ്ങളുടെ സേവനം. 

ഞാൻ തേവര ആശ്രമവാസിയായതിൽ പിന്നെ, മാവേലിയുടെ വരവു പോലെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ബേബി ചേട്ടൻ തേവരയിൽ വരുന്നത് ശ്രദ്ധിച്ചു - മാനുഷർക്ക് മനോദരാദി രഞ്ജനവും, മൃഗവൃന്ദങ്ങൾക്ക് മരണഭയവും നൽകികൊണ്ടാവും ആ വരവ്. പക്ഷെ, അവിടെയും വലിയ ഒച്ചപ്പാടില്ല. 

ഇതിനിടെ 25 വയസ്സിൽ ആരക്കുഴ നിന്ന് ഒരു മിടുക്കിയെ ജീവിത പങ്കാളിയാക്കി - അന്നംക്കുട്ടി. അന്നംക്കുട്ടി ചേച്ചിക്ക് SSLC പൂർത്തിയാക്കിയതിന്റെ അഭിമാനം ഇന്നും ഉണ്ട്. മക്കൾ മഞ്ജുവും സഞ്ജുവും - നന്നേ ചെറുപ്പത്തിൽ തന്നെ അവർക്ക് ആശ്രമം, രാജഗിരി സ്‌കൂളിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് ഉതകിയ ജോലി നൽകി.  മൂത്ത ആൾ, ഇന്നും തുടരുന്നു. ഇളയ ആൾ, ഭർതൃഗ്രഹമായ കരിമണ്ണൂരിൽ സ്ഥിരതാമസമാക്കിയതോടെ, രാജഗിരി വിട്ടു. അവരെല്ലാം നന്നായിക്കഴിയുന്നു.  50 വർഷം ഒരുമിച്ച് ജീവിച്ചത് പൂർത്തിയാക്കുന്ന ചാരിതാർത്ഥ്യം ചേച്ചിയുടെ മുഖത്ത് വായിക്കാം - ജനവരി 6, 1975.  ആ വിവാഹം ബേബി ചേട്ടനെ ക്നാനായ സമുദായത്തിൽനിന്ന് പുറത്തക്കി. Good luck or bad luck?  പ്രഭാതം മുതൽ പ്രദോഷം വരെ, തിങ്കൾ മുതൽ ഞായർ വരെ നീളുന്ന ആശ്രമത്തിൻറെ ശതം കാര്യ വ്യഗ്രതയിൽ ബേബി ചേട്ടന്  അതൊന്നും അളക്കാൻ നേരം കിട്ടിയിട്ടില്ല. 

എൻറെ അപൂർവ്വ സന്ദർശനങ്ങളിലെ ചവിട്ടു സൈക്കിൾ ചുറ്റലിൽ ആണ്  ഞാൻ ബേബിച്ചേട്ടൻറെ വീടിന് മുൻപിൽ നിർത്തിയത്.  വഴിയോട് ചേർന്ന് നിൽക്കുന്ന വീട്.  ഏകദേശം 10 വർഷം മുൻപ് (2014?) ഒന്ന് മെച്ചപ്പെടുത്തി.  ആശ്രമം സഹായിച്ചു എന്ന് വേണം നിനക്കാൻ.  പക്ഷെ, പണ്ട് കൊവേന്ത കൊടുത്ത ഈ സ്ഥലം ഇന്ന് PWD റോഡ് പുറമ്പോക്ക് ആയി തിട്ടപ്പെടുത്തിയിരിക്കുന്നത് ഒരു ആകുലത തന്നെ. കലക്ടറേറ്റ് വരെയൊക്കെ പിടിച്ച് നോക്കിയെങ്കിലും വഴങ്ങുന്നില്ല - ഒരു ഒഴിപ്പിക്കൽ ഭീഷണി നിലനിൽക്കുന്നു. 

ബേബിച്ചേട്ടൻ എത്തിയിട്ടില്ല. അഞ്ച് മണിയായി. ഒരു 15 മിനിറ്റിൽ എത്തും എന്ന് ചേച്ചി. കയറി ഇരിക്കാൻ എന്നെ നിർബന്ധിക്കുന്നു. ഒട്ടൊന്നാലോചിച്ചിട്ട്, ഞാൻ കയറി ഇരുന്നു. ചേച്ചി അകത്തുപോയി gas അണച്ചു.  പയർ വേകിക്കയാണ്. നോട്ടം വേണം. പിന്നെയാകാം. ചെറിയ പരാതി - അച്ചൻ  ഒരിക്കലും അകത്ത് കയറിയിട്ടില്ല - 2003ൽ ഇത് പോലോരിക്കൽ വന്നു.  ഞാൻ ജനലക്കൽ നിന്ന് കയറി വന്നിരിക്കാൻ പറഞ്ഞു. അച്ചൻ  ഇരുന്നില്ല. അന്ന് ആലുവയിൽ വച്ച് വണ്ടി മുട്ടി വലതുകാൽ മൊത്തവും, വലതു കയ്യും ഒടിഞ്ഞ് ഇരിപ്പാണ്. ബേബി ചേട്ടനും അപകടം പറ്റി - മുഖം ഇടിച്ച് - എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല.  എനിക്ക് ജാള്യത - നമ്മുടെ കൂടെ നമുക്ക് വേണ്ടി, പണിയെടുക്കുന്ന ഒരാൾക്ക് ഇത്ര വലിയ ആപത്ത് പറ്റിയിട്ട് പരിസരത്ത് താമസിച്ചിട്ടും നമ്മൾ അറിയുന്നു പോലുമില്ല.  ഇത്രയും ഭീകരമായ അപകടത്തിൻറെ  കാര്യമായ വാങ്ങൽ സംസാരത്തിലോ  ചലനത്തിലോ കാണുന്നില്ല. ദൈവത്തിന് സ്തുതി! 

സഹോദരങ്ങൾ: ബേബിച്ചേട്ടന്റെ നേരെ ഇളയ സഹോദരിയുണ്ട്.  വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. ഒരു മകൾ സന്യാസിനിയാണ്. നേരെ ഇളയ സഹോദരൻ മാത്യു കളമശ്ശേരിയിൽ ഏതാനും വര്ഷം ബോർഡിങ്ങിൽ സേവനം ചെയ്തിട്ട്, തേവര സേക്രഡ് ഹാർട്ട് കോളേജിൽ ജോലി ലഭിച്ച്, അവിടെ നിന്നും വിരമിച്ച് സ്വസ്ഥജീവിതം നയിക്കുന്നു.  ഞങ്ങൾ സഹപ്രവർത്തകരായിരുന്നു ഏകദേശം ഒരു ദശാബ്ദക്കാലം. മാത്യുവിന്റെ മകൻ മികച്ച നർത്തകൻ കൂടെയായ ബോണി തന്റെ പൂർവ്വകലാലയത്തിൽ  കൊമേഴ്‌സ് അദ്ധ്യാപകനാണ്.  ഏറ്റവും ഇളയ മറ്റൊരു അനുജൻ അരിക്കുഴയിൽ തന്നെ. അയാളുടെ ഒരു മകൻ വൈദിക വിദ്യാർത്ഥിയാണ്. മറ്റൊരു മകൾ സന്ന്യാ സിനിയും. 

1989 മുതൽ മുറിഞ്ഞും കൂടിയും കഴിഞ്ഞ എൻറെ കളമശ്ശേരി ജീവിതത്തിൽ ബേബിച്ചേട്ടൻ മിക്കവാറും ഒരു കുശലം, ഒരു ചിരിയിൽ ഒതുങ്ങിയ സമ്പർക്കമാണെങ്കിലും - അതിലും വലിയൊരു ആത്മ ബന്ധം ഉള്ളതായി തോന്നുന്നു.  പരാതികൾ   കേട്ടിട്ടില്ല - ബേബിച്ചേട്ടനിൽനിന്നും, ബേബി ചേട്ടനെക്കുറിച്ചും.  കളമശ്ശേരിയുടെ ഈ കുന്നിനെ രാജഗിരിയാക്കി മാറ്റുന്നതിൽ നിശ്ശബ്ദ സേവനം കാഴ്ചവച്ച ബേബി ചേട്ടനെയും, അത്ര തന്നെ വർഷങ്ങളുടെ റെക്കോർഡ് ഒഴിച്ച് മറ്റെല്ലാ രീതിയിലും സേവനം ചെയ്ത് കടന്നു പോയ മരക്കാറിനെയും സ്നേഹത്തോടെ ഓർക്കുന്നു.  75 വയസ്സിൽ ബേബി ചേട്ടൻ പഴയതിലും മിടുക്കനായി കാണപ്പെടുന്നു. പ്രായാധിക്യമൊന്നും മനസ്സിലോ, മുഖത്തോ, എടുപ്പിലോ ഇല്ല. ഔദ്യോഗികമായി സേവന നിവൃത്തിയായി - പക്ഷെ സേവന കഥ തുടരുകയാണ്  - ad multos annos! പശ്യേമ ശരദശതം!!

P.S. ഞാൻ ഈ കുറിപ്പ് രാജഗിരിയുടെ ബേബി ചേട്ടന്മാരെക്കുറിച്ച്  
പറയാമെന്നോർത്താണ്‌  .തുടങ്ങിയത്. അതിൽ, ഇന്നുള്ളവർക്ക് സുപരിചിതനായ ബേബിച്ചേട്ടനെക്കുറിച്ച് ഞാൻ  പരാമർശിച്ചു. മറ്റൊരു ബേബിച്ചേട്ടനെ നമ്മിൽ വളരെക്കുറിച്ചു പേർക്കേ അറിയൂ.  പടിക്കപ്പറമ്പിൽ ബേബി ചേട്ടൻ (P.D. ISAAC), സെപ്റ്റംബർ 11ന് നിര്യാതനായി.  89 വയസ്സായിരുന്നു.  ബേബി ചേട്ടൻെറ അപ്പൻ കുട്ടൻ ചേട്ടൻ, തേവര  കൊവേന്തയുടെ നോട്ടക്കാരനായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെങ്കിലും  വെള്ള മുണ്ടും ഷർട്ടും രണ്ടാം മുണ്ടും ധരിച്ചു കണ്ടിരുന്ന ആ സൗമ്യനായ മനുഷ്യനുമായി ഒരിക്കലും സംസാരിക്കാൻ എനിക്ക് ഇട വന്നിട്ടില്ല. 
സാലസ് അച്ചന്റെ ശിക്ഷണത്തിൽ അദ്ദേഹത്തിൻറെ വിശ്വസ്തനായ പേർസണൽ അസിസ്റ്റൻറ് അല്ലെങ്കിൽ സെക്രെട്ടറിയായി തേവര കോളേജിൻറെ പ്രാരംഭകാലത്തും പിന്നീട് രാജഗിരിയിൽ ആശ്രമം തുടങ്ങിയ ഘട്ടത്തിലും കൂടെ നടന്ന, സാലസച്ചന്റെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ ബേബിച്ചേട്ടൻ - പിന്നീട് ഒരു അവസരം വന്നപ്പോൾ ഒരു കമ്പനി ഉദ്യോഗം തരപ്പെട്ടത് നിരസിക്കാതെ അത് കൈവശമാക്കാൻ അച്ചൻ അനുവദിച്ചു. കമ്പനിയിൽനിന്നും വിരമിച്ചശേഷം, ഒരു ദശാബ്ദത്തിലേറെ തേവര അച്ചടി ശാലയുടെ കണക്കുകൾ ക്രമീകരിക്കുന്ന ജോലി നിർവ്വഹിച്ചു. കോളേജിൻറെ വളർച്ച വളരെ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു. ആരംഭകാലത്തെ സാലസ് സ്വപ്‌നങ്ങൾ എല്ലാം അറിഞ്ഞിരുന്ന ഒരാൾ. അദ്ദേഹത്തിൽനിന്നും അറിയാൻ ഒരുപിടി ചോദ്യങ്ങൾ ഞാൻ തയ്യാറാക്കി വച്ചിരുന്നു. ജൂണിൽ കണ്ടപ്പോൾ, അടുത്ത കാഴ്ചയിൽ കുറെ സംസാരിക്കാനുണ്ട് എന്നൊക്കെ ഉറപ്പിച്ചാണ് പോയത്. ആഗസ്റ്റ് മാസം വീണ്ടും കടന്നു പോയപ്പോൾ, വിശ്വസിക്കാനാവാത്തവിധം അവശനായി മാറിയിരുന്നു ബേബി ചേട്ടൻ. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞ് ആ അറിവുകൾ എല്ലാം കൂടെ കൊണ്ട് കൂട് വിട്ട്  പോയി.  Man proposes, God disposes! 

ഇപ്പോഴത്തെ പ്രതിഭ ഹോസ്റ്റലിന് നേരെ മുൻപിലുള്ള വീടാണ് ബേബി ചേട്ടൻറെത്. ഭാര്യ അതിനും ഒരു മാസം മുൻപ്  വിട പറഞ്ഞിരുന്നു. ഇപ്പോൾ മകൻ ഡേവിസും കുടുംബവും അവിടെ താമസിക്കുന്നു. 

ബേബി ചേട്ടൻറെ രണ്ടാമത്തെ മകൾ നിർമ്മല രാജഗിരി അയൽവാസിയാണ്. രണ്ട് മക്കളും രാജഗിരിയിൽ പഠിച്ച് എൻജിനീയറും ഡോക്റ്ററും ആയി സേവനം ചെയ്യുന്നു. ഭർത്താവ് തോമസ്, എന്നും ആശ്രമദേവാലയത്തോട് ഒട്ടി നിന്ന വ്യക്തി - അർബുദത്തെ വിശ്വാസ സ്ഥൈര്യത്തോടെ നേരിട്ട് അതിന് കീഴടങ്ങി.  നിർമ്മല public sector കമ്പനിയിലെ എൻജിനീയർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച് മക്കളോടൊത്ത് താമസിക്കുന്നു. 


1 comment: