Monday 9 September 2024

FR BENNY - JOSEPH ENNACKAPPILLIL CMI - Inspiring a Generation of the CMIs to a Ministry of the Word

ബെന്നിയച്ചൻ  - ജോസഫ് എണ്ണക്കാപ്പള്ളി. 

എൻറെ തൊട്ടു താഴെ - 1983 മുതൽ 1994 വരെ നടന്നു വന്നു.  

യോഗാർത്ഥി ഭവനത്തിലെ അവസാന മാസങ്ങളിൽ തുടങ്ങിയ പരിചയം വലിയ ആഴത്തിൽ പോകാൻ ഇട്ട വന്നിട്ടില്ലാത്ത സൗഹൃദം, സാഹോദര്യം - മീററ്റിൽ നിന്നും വന്ന ഞങ്ങൾ കേവലം 2 മാസത്തിൽ താഴെ മാത്രമേ യോഗാർത്ഥി ഭവനത്തിൽ ഉണ്ടായിരുന്നുള്ളു - അന്നും കാഴ്ചയിൽ സാമാന്യം പശിമയുള്ള, വെളുത്തു തുടുത്ത ബെന്നി, ഒരു സാധാരണ നല്ല അയൽക്കാരനായി നടന്നു. 

പിന്നെ ഒരു വർഷം കഴിഞ്ഞ്  കറുകുറ്റിയിൽ ഒരുമിച്ച്‌ - വീണ്ടും ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബെംഗളൂരുവിൽ  (അന്നൊക്കെ വെറും ബാംഗ്ലൂർ), വീണ്ടും 1992 മുതൽ 1994 വരെ ദൈവശാസ്ത്ര വിദ്യാർഥികളായി മുന്നും പിന്നും ആയി.  

അന്നൊക്കെ വലിയ മുഴക്കത്തിൽ സംസാരിക്കയും ചിരിക്കയും ചെയ്യുമായിരുന്നു. കാലക്രമത്തിൽ അദ്ദേഹം ഒരു ഗൗരവ ശാലിയായ മനുഷ്യനായി മാറി എന്നാണെനിക്ക് തോന്നിയത് - സഹവസിക്കുവാൻ പിന്നീട് അവസരങ്ങൾ കാര്യമായി കിട്ടാഞ്ഞതിനാൽ ആയിരിക്കാം.  അന്നൊക്കെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പൊതുവിലുള്ള ഒരു പ്രൊഫൈലിങ് നഥാനിയേലിന്റേതാണ് - കളങ്കമില്ലാത്ത ഇസ്രായേൽക്കാരൻ - ഞാൻ ആരോടും അന്വേഷിച്ചിട്ടില്ല, അദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടുമില്ല. ദൂരെ നിന്നുള്ള impression!

സാധാരണക്കാരനായി കാണപ്പെട്ട ബെന്നിച്ചൻ പെട്ടെന്ന് ഒരു അസാധാരണക്കാരനായി  എനിക്ക് മുന്നിൽ  രൂപാന്തരപെട്ടത് വൈദികശുശ്രൂഷ പദവി ലഭിച്ച ശേഷം ഇനിയെന്ത് എന്ന സാമാന്യ ചോദ്യം ആരും എന്ന പോലെ ഞാനും  ചോദിച്ചപ്പോൾ കിട്ടിയ മറുപടിയിൽ നിന്നാണ് 

വചനം പ്രസംഗിക്കണമെന്നും അതിനായി ഒരുങ്ങണമെന്നും ഒക്കെ അദ്ദേഹം പങ്കു വച്ചപ്പോൾ ഇത് വരെ കണ്ണിൽ പെടാതിരുന്ന ഒരു ബെന്നിയാണല്ലോ ഇത് എന്ന്  ഞാൻ സസന്തോഷം നിരൂപിച്ചു.  തുടക്കക്കാലത്ത് പ്രസംഗം കേട്ടിട്ടില്ലെങ്കിലും കൂടുതൽ ഒച്ചയാണ് എന്ന ഒരു impression  എന്നെ പിടി കൂടി. പക്ഷെ അദ്ദേഹം അതിൽ പിടിച്ചു നില്ക്കയും വചനാധിഷ്ഠിത ദൈവശാസ്ത്രത്തിൽ ഉപരി പഠനം നടത്തി തന്റെ ശുശ്രൂഷ പാത കൂടുതൽ ശക്തമാക്കയും ചെയ്തപ്പോൾ, മണവാളൻ കൂടെയുള്ള തോഴരെ പോലെ അധിക സന്തോഷം എനിക്കുണ്ടായി - അദ്ദേഹം നന്നായി ചെയ്യുന്നതിലും, ഇതൊക്കെ ചെയ്യാൻ സിഎംഐ സഭയിൽ  ഞങ്ങളുടെ തലമുറയിലും ആളുണ്ടല്ലോ എന്നതിലും  സന്തോഷം. 

പിന്നീട് ഓരോ തവണ കാണുമ്പോഴും ഈ ഒറ്റയാൾ പോരാട്ടം ശക്തി പ്രാപിക്കുന്നതിൻറെ  സൂചനകൾ അദ്ദേഹം സന്തോഷ സമേതം പങ്കു വസിച്ചിരുന്നു - ശുശ്രുഷ ശക്തമാക്കാൻ അതിന്റെ പ്രയോജനം ലഭിച്ചവർ അദ്ദേഹത്തിന് ഒരു ചെറു വാഹനം സമ്മാനമായി തന്നു എന്നത് അദ്ദേഹം പങ്കു വച്ചപ്പോൾ, എത്ര ശക്തിയായി വ്യക്തികളെ അദ്ദേഹത്തിന് സ്പർശിക്കാനാവുന്നു എന്നത് എനിക്ക് സന്തോഷം നൽകി. പിന്നീട് ധ്യാനഫലങ്ങൾ അനുഭവിച്ച ഏതാനും പേർ  ചേർന്ന് ബെന്നിച്ചൻ മോഡൽ ധ്യാനത്തിനായി ഒരു കേന്ദ്രത്തിനുള്ള എല്ലാ വിഭവങ്ങളും സജ്ജമാക്കാൻ തയ്യാറാണെന്നത് അദ്ദേഹം പങ്കു വച്ചതോർക്കുന്നു.  കൂനമ്മാവ് - പറവൂർ പ്രദേശത്ത് അപ്രകാരം ഒരു കേന്ദ്രം എന്നതാണ് ഞാൻ മനസ്സിലാക്കിയത്. എന്ത് കൊണ്ട് അത് നടക്കാതെ പോയി എന്ന് ഇന്ന് ഞാൻ ചിന്തിക്കുന്നു. 

പിന്നീട് അതിനെക്കുറിച്ച് ചോദിക്കാനുള്ള ഒരു സഹചര്യം  ഒത്തു വന്നില്ല. ചിലപ്പോൾ ജീവസ്സ്  ധ്യാനകേന്ദ്രം സഭാ  നേതൃത്വത്തിൽ നിന്ന് തന്നെ അദ്ദേഹത്തിനുള്ള ഒരു തട്ടകമായ തയ്യാർ ചെയ്തു വന്നപ്പോൾ അത് മാറി പോയതാകാം. 

ബെന്നിച്ചൻ was a wounded healer? സഭാംഗങ്ങളിൽ നിന്നോ മറ്റ് കേന്ദ്രങ്ങളിൽ നിന്നോ അല്ല. മറിച്ച്, ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം wounded  ആയിരുന്നു എന്ന് ഞാൻ അനുമാനിക്കുന്നു. അതൊന്നും വലിയ ഒച്ചാപ്പാടുണ്ടാക്കാതെ അദ്ദേഹം സഹിച്ചു എന്ന് എനിക്ക് തോന്നി.  

വരണാധാരം (varicose) ആയിരുന്നു ഞാൻ അറിഞ്ഞിരുന്ന ഒരു മുഖ്യ പ്രതി. പല ചികിത്സകൾ അതിനായി നടത്തി - അദ്ദേഹത്തിൻറെ ഉപദേശ പ്രകാരം, ഒരു നാട്ടു വൈദ്യൻറെ  അടുത്ത് - cupping എന്ന പ്രയോഗത്തിനായി ഞാനും പോയി നോക്കിയിരുന്നു - അവിടവിടെ അനുഭവവേദ്യമായിരുന്ന ഞരമ്പുകൾ ശരിപ്പെടുത്താൻ  ഉദ്ദേശിച്ചായിരുന്നു.  എനിക്ക് അതിൽനിന്നും കാര്യമായ ഒരു വ്യതിയാനവും സംഭവിച്ചില്ല എന്നതായിരുന്നു സത്യം. അദ്ദേഹത്തിന് അത് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 

പക്ഷെ, മറ്റ് പല വ്യാധികളും മുള്ളുകളായി ആ വചന ശുശ്രൂഷകന് ലഭിച്ചു എന്ന് പറയേണ്ടി വരും. പ്രമേഹം അതിൽ മുൻപനായിരുന്നു എന്ന് മനസ്സിലാക്കുന്നു. അത് പോലെ, ഹൃദയത്തിനും ചെറിയ തോതിൽ മർദ്ദങ്ങൾ ഉണായിരുന്നു എന്ന്  പറഞ്ഞു കേൾക്കുന്നു. 

എന്ത് ചെയ്യാം - 23 ആഗസ്ത് മാസം - ചുറുചുറുക്കോടെ സ്വയം വാഹനം ഓടിച്ച് ആശുപത്രിയിൽ പോയി തിരികെ വന്ന ബെന്നിച്ചൻ പിന്നെ ഒരാളുമായും സംവദിച്ചതായി കാണുന്നില്ല. കഠിന  യാതനയുടെ ആഘാതം അനുഭവിച്ചതിൻറെ അടയാളങ്ങൾ കണ്ടവരുണ്ട്.  26ന് രാജഗിരിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഈ വേദനയുടെയും, ആകുലതയുടെയും യാതൊരു  ചിന്തകളില്ലാതെ അദ്ദേഹം ശാന്തമായി ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ച് നോക്കി: ബെന്നി, ബെന്നി.  ഒരുപിടി പ്രാർത്ഥനകൾ!  അവസാനം, അദ്ദേഹത്തിന് ഏറ്റവും ഉത്തമമായത്‌ സംഭവിച്ചിരിക്കുന്നു.  നിന്റെ ഭരണം വരട്ടെ! നിന്റെ ഭരണം  നടപ്പാകട്ടെ!

കേരളത്തിൽ തങ്ങിയ ഏതാനും നാളുകൾ ബെന്നിച്ചൻ എത്രയോ വ്യക്തികൾക്ക് സാന്ത്വനവും സമാശ്വാസവും ആയിരുന്നു എന്നത് അടിവരയിടുന്നവയായിരുന്നു. 

ബെന്നിച്ചൻ - എൻറെ  അനുജൻ, കളങ്കമില്ലാത്ത ഇസ്രായേൽക്കാരൻ, മറ്റാളുകളുടെ പഴി അദ്ദേഹം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. 

കൊച്ചി പ്രൊവിൻസിലെ ആധുനിക പൗലോസ്! 

പരാതികളില്ലാതെ സ്വന്തം വഴി വെട്ടി വീട് വച്ചവൻ! 


സങ്കീർത്തകനോടും, ബെന്നിച്ചനോടും ചേർന്ന് പ്രാർത്ഥിക്കാം Psalm 116:  

7 എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.

8 നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.

9 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

10 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.

...

12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?

13 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.

15 തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.

16 യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

17 ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

19 ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .


അവൻറെ  തലമുറ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 


PS.  The unexpected disappearance of Bennichan propelled me to examine my files and my will, which I thought I had prepared and had shared with all key people concerned. I could not find it. 

So I decided to draft one afresh, so that in such eventuality, my minimal desires be found and fulfilled; and my minimum possessions - beginning with my body, be put to the optimum use - बहुजन हिताय बहुजन सुखाय! 


No comments:

Post a Comment